നമ്മുടെ നാട്ടിൽ അഞ്ചിൽ ഒരാളെ ബാധിക്കുന്ന പ്രമേഹം എന്ന നിശബ്ദ രോഗത്തെ നിയന്ത്രിക്കാനും അതിന്റെ സങ്കീർണതകളെ തടയാനും ഏറ്റവും ആവശ്യമായ കാര്യം ഈ രോഗത്തെപ്പറ്റിയും അതിന്റെ ചികിത്സാരീതികളെ പറ്റിയും രോഗിയും കുടുംബവും മനസ്സിലാക്കുക എന്നതാണ്.
പ്രമേഹ ചികിത്സയുടെ തൊണ്ണൂറു ശതമാനവും പ്രമേഹബാധിതന്റെ ഉത്തരവാദിത്തം ആയതു കൊണ്ട് അത് നിറവേറ്റുവാനും രോഗികളെ പ്രാപ്തരാക്കുവാനും പ്രമേഹ ബോധവൽക്കരണം ആവശ്യമായി വരുന്നു. അതിനുവേണ്ടിയുള്ള ഒരു ഉത്തമ സഹായി ആയിട്ടാണ് ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന “പ്രമേഹം പ്രശ്നമല്ല” എന്ന പുസ്തകം കൊച്ചി അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം പ്രൊഫസർ ഡോ. ഉഷാ മേനോൻ.വി. രചിച്ചിരിക്കുന്നത്.
പ്രമേഹ ബാധിതരായ ശങ്കരന്റേയും ഭാര്യ തങ്കമ്മയുടേയും സംശയങ്ങൾക്ക് ഡോക്ടർ നൽകുന്ന ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന്റെ കാര്യകാരണങ്ങൾ, പ്രശ്നങ്ങൾ, പരിശോധനകൾ, ചികിത്സാരീതികൾ, സങ്കീർണ്ണതകൾ, എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അമൃത ഡയബെറ്റിക് വെൽഫെയർ അസോസിയേഷൻ (ADWA) പ്രസിദ്ധീകരിക്കുന്ന ഡയബീറ്റ് മാഗസിനിൽ സംശയം ശങ്കരൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളുടെ ഈ സമാഹാരത്തിന്റെ പുസ്തക കവർ പ്രകാശനം ലോക പ്രമേഹ ദിനത്തിൽ കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ നിർവഹിച്ചു.
ചടങ്ങിൽ അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം മേധാവി ഡോ. ഹരീഷ് കുമാർ, ഡോ. ഉഷാ മേനോൻ.വി., ഡോ. നിഷ ഭവാനി, ഡോ. നിത്യ എബ്രഹാം, ഡോ. ശിവകുമാർ.വി., ഡോ. ശ്രീകുമാർ.കെ.പി. തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രമേഹബാധിതരും അവശ്യം അറിയേണ്ടതെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഗ്രീൻ ബുക്സ് ആണ് പ്രസാധനം ചെയ്യുന്നത്.



