രാജ്യത്ത് എച്ച്.എൽ.എൽ അമൃത് ഫാര്‍മസികളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വര്‍ഷ് പരിപാടി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൻ്റെ സംരംഭമാണ് അമൃത് ഫാർമസി.
അമൃത് പദ്ധതിയിലൂടെ രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകൾക്ക് പ്രയോജനം ലഭിച്ചെന്നും 17047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് ഫാർമസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയർത്തും. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാർമസികൾ തുടങ്ങണമെന്നും ഇതിലൂടെ എല്ലാ പൗരന്മാർക്കും കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാകുമെന്നും ജെ.പി.നദ്ദ പറഞ്ഞു.
അമൃതിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പത്ത് പുതിയ അമൃത് ഫാർമസികൾ കൂടി തുറന്നു. 10 വർഷത്തെ സേവനം അനുസ്മരിക്കുന്നതിനായി പുറത്തിറക്കിയ സ്റ്റാമ്പിൻ്റെ പ്രകാശനം, അമൃത് ശൃംഖല ശക്തിപ്പെടുത്തുന്നതിന് AMRIT ITes – എക്കൊ ഗ്രീൻ വെർഷൻ 2.O ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. അനിത തമ്പി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
അമൃത് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിനി രത്‌ന പൊതു മേഖലാ സ്ഥാപനമാണ്. ഇംപ്ലാൻ്റുകൾ, ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍, ആശുപത്രി ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഹിന്ദ്ലാബ്‌സ് എന്ന ബ്രാന്‍ഡില്‍ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, അമൃത്, എച്ച്.എല്‍.എല്‍ ഫാര്‍മസി, എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍ എന്നീ റീട്ടെയില്‍ ശൃംഖലകള്‍, അടിസ്ഥാന സൗകര്യ വികസനം, സംഭരണ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി എന്നിവ ഉള്‍പ്പെടുന്ന വിശാലമായ പോര്‍ട്ട്‌ഫോളിയോ വഴിയാണ് എച്ച്.എല്‍.എല്‍ സമഗ്ര ആരോഗ്യപരിഹാര ദാതാവായി പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഏഴ് അത്യാധുനിക ഫാക്ടറികളും അഞ്ച് അനുബന്ധ സ്ഥാപനങ്ങളും ഒരു കോര്‍പ്പറേറ്റ് ആര്‍ ആന്‍ഡ് ഡി സെന്ററും അടക്കം രാജ്യത്തിന്റെ ആരോഗ്യരംഗത്തില്‍ നവീകരണം നടപ്പാക്കുകയാണ്.



