ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. വിദേശികൾ ഉൾപ്പെടെ 3,500 പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഗമം യുഡിഎഫ് ബഹിഷ്കരിക്കും. പരിപാടിക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അയ്യപ്പ ഭക്തരെ കബളിപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അവകാശവാദം. ശബരിമല മാസ്റ്റർ പ്ലാൻ മുതൽ സന്നിധാനത്തെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും വരെ സംഗമത്തിൽ ചർച്ചയാകും. ഏഴു കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന സംഗമത്തിന്റെ സാമ്പത്തിക ബാധ്യത സർക്കാരിനോ ദേവസ്വം ബോർഡിനോ ഉണ്ടാകില്ലെന്നും സ്പോൺസർമാർ വഴി കണ്ടെത്തുമെന്നും ദേവസ്വം മന്ത്രി പറയുന്നു. വിവിധ സെഷനുകളിൽ നടക്കുന്ന ചർച്ചകൾ ശബരിമലയെ വലിയ വികസന നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നും ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ എൻഎസ്എസിന്റെ പിന്തുണ നേടാനായി എന്നത് രാഷ്ട്രീയ വിജയമായി തന്നെയാണ് സർക്കാർ കാണുന്നത്. സംഗമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട മൂന്ന് ഹർജികളും തള്ളി. ഇതെല്ലാം സർക്കാരിനും ബോർഡിനും നൽകിയ ആത്മവിശ്വാസം ചെറുതല്ല. എന്നാൽ സംഗമം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സർക്കാർ പ്രായശ്ചിത്തം ചെയ്യുകയാണെന്നും പ്രതിപക്ഷവും സംഘപരിവാർ അനുകൂല സംഘടനകളും ആരോപിക്കുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കുമെന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രണ്ട് സംഗമങ്ങളെയും പൂർണമായും തള്ളാതെയും കൊള്ളാതെയുമുള്ള നിലപാടാണ് പന്തളം കുടുംബം സ്വീകരിച്ചത്. ശബരിമല യുവതി പ്രവേശനകാലത്തെ അക്രമ സംഭവങ്ങളിൽ പൊലീസെടുത്ത കേസുകൾ പിൻവലിക്കണമെന്നും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ സർക്കാർ നിലപാട് തിരുത്തണമെന്നും പന്തളം കുടുംബം ആവശ്യപ്പെടുന്നു. പന്തളം കൊട്ടാരം സെക്രട്ടറി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും സെക്രട്ടറി പങ്കെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.