സ്വർണപ്പാളി വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് ഇന്നും നാളെയും യോഗം ചേരും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടപടി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറും ജീവനക്കാരും ഒരുപോലെ പ്രതിക്കൂട്ടിൽ നിൽക്കവേയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും കോടതി നിരീക്ഷണങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർ നീക്കങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമ്മു ഈ മാസം 22ന് ശബരിമലയിൽ ദർശനത്തിന് എത്തുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചചെയ്യും.
കഴിഞ്ഞ ദിവസമാണ് സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമാണെന്നും സ്വർണ ആവരണമുള്ള പാളികൾ ചെമ്പ് പാളിയെന്ന് എഴുതി ചേർത്തത് മനഃപൂർവ്വം ആണെന്നുമാണ് ഹൈക്കോടതിയുടെ നിർണായക കണ്ടെത്തൽ. ആറാഴ്ച്ചക്കകം പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കേോടതി ഉത്തരവിൽ പറഞ്ഞു.
1999ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പങ്ങളിൽ ആവരണം ചെയ്തത് ഒന്നരക്കിലോ സ്വർണമാണ്. പരമ്പരാഗത രീതിയിലാണ് അന്ന് സ്വർണം പൊതിഞ്ഞത്. 2019ൽ ദ്വാരപാലക കവാടത്തിൽ പൊതിയാൻ നൽകിയ സ്വർണം ബാക്കി വന്നു. 2019ൽ ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലക ശിൽപത്തിനൊപ്പം തിരിച്ചെത്തിയില്ലെന്ന് വ്യക്തമാണ്.
സാമ്പത്തിക ലാഭത്തിന് വേണ്ടി, സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വിൽപന നടത്തിയോ എന്നും സംശയിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം. മൂന്ന് ദശാബ്ദമായുള്ള നടപടികൾ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.