ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
രണ്ട് പേര്‍ തമ്മില്‍ കച്ചവടത്തിന് ധാരണയാകുന്നു. ഒന്നാമന്റെ കയ്യിലുള്ള വസ്തുക്കള്‍ രണ്ടാമന് കൈമാറുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കും. പക്ഷെ രണ്ടാമന്‍ ഒന്നാമന് കൈമാറുമ്പോള്‍ ഈ ഫീസുണ്ടാകില്ല. ഇതെന്താണിങ്ങനെ. ഇന്ത്യാ- അമേരിക്ക വ്യാപാര കരാറിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് പതിനെട്ട് ശതമാനം തീരുവ അമേരിക്ക ചുമത്തും. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തീരുവ ഇല്ലാതെയോ വളരെ കുറഞ്ഞ തീരുവയ്‌ക്കോ വ്യാവസായിക-കാര്‍ഷിക-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യും.
എന്തൊക്കെ വരും അമേരിക്കയില്‍ നിന്ന്
ഇങ്ങനെ ഒട്ടും തീരുവ ഇല്ലാതെയോ, കുറഞ്ഞ തീരുവയ്‌ക്കോ എന്തെല്ലാം ഉത്പന്നങ്ങള്‍ അമേരിക്ക ഇന്ത്യയിലിറക്കും. കരാര്‍ പ്രകാരം അടുത്ത അഞ്ച് വര്‍ഷം അമ്പതിനായിരം കോടി ഡോളറിന്റെ, അതായത് 45 ലക്ഷം കോടി രൂപയുടെ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യും. ഓരോ വര്‍ഷവും ഒമ്പത് ലക്ഷം കോടി.
ഏതെല്ലാം കാര്‍ഷിക ഉത്പന്നങ്ങള്‍ക്കാകും തീരുവ ഒഴിവാക്കുക എന്നതില്‍ അവ്യക്തതയുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം ഭക്ഷ്യവസ്തുക്കളുടെയും കാര്‍ഷികോത്പന്നങ്ങളുടെയും തീരുവ ഇന്ത്യ ഒഴിവാക്കും. നിലവില്‍ ചോളം, സോയോബീന്‍, പരുത്തി ഉത്പ്പന്നങ്ങള്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവയുടെ തീരുവ ഒഴിവാക്കുന്നതിന് പുറമെ നട്‌സുകള്‍, ഡ്രൈഫ്രൂട്ട്‌സ്, പഴങ്ങള്‍, കാലിത്തീറ്റ ഉത്പന്നങ്ങളും ഇന്ത്യയിലേയ്‌ക്കെത്തും. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. എന്നാല്‍, കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്ന പല്ലവി ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഉത്പന്നങ്ങള്‍ ഇന്ത്യയ്ക്ക് പരിശോധിക്കാനാകുമോ?
ഇങ്ങനെ അമേരിക്കയില്‍ നിന്ന് എത്തുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയ്ക്ക് പരിശോധിക്കാനാകുമോ? ഇതുവരെ അമേരിക്ക സമ്മതിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അമേരിക്കന്‍ അധികാരികളുടെ അംഗീകാരത്തോടുകൂടി വരുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ ഇന്ത്യ അനുവദിക്കേണ്ടി വരും. കാലിത്തീറ്റയില്‍ സസ്യേതരഘടകങ്ങള്‍ പാടില്ലെന്ന വ്യവസ്ഥ പാലിക്കപ്പെടാതെ വരാം. ജനിതക വ്യതിയാനങ്ങള്‍ വരുത്തിയ വിളകള്‍ പാടില്ലെന്ന നയത്തിന്റെ ഭാവിയും കണ്ടറിയണം.
തീരുവ കുറഞ്ഞോ?
കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധികം തീരുവ ഒഴിവാക്കി എന്നാണല്ലോ വാദം. എങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയേണ്ടതല്ലേ. ഇല്ലെന്നാണ് ചില കണക്ക്. കാരണം, സാധാരണ വ്യാപാര കരാറുകളില്‍ രണ്ട് രാജ്യങ്ങളും ലോക വ്യാപാര സംഘടനയുടെ ചട്ടപ്രകാരമുള്ള തീരുവ, അതായത് MFN കുറയ്ക്കുകയാണ് രീതി. എന്നാല്‍ ഇവിടെയോ. അമേരിക്ക കുറച്ചതും ഒഴിവാക്കിയതും അടുത്തിടെ പ്രഖ്യാപിച്ച പകരം തീരുവയാണ്. ഇന്ത്യന്‍ റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് 9 ശതമാനമായിരുന്നു MFN തീരുവ. ഇതൊഴിവാക്കിയിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച 18 ശതമാനം കൂടി ചേര്‍ക്കുമ്പോള്‍ ആകെ 27 ശതമാനമാകും. അതായത്, ഇതുവരെ കയറ്റി അയച്ചത് ഒമ്പത് ശതമാനം തീരുവയ്‌ക്കെങ്കില്‍ ഇനിയത് 27 ശതമാനമാകും.
കരാറിലെ കാണാപ്പുറങ്ങള്‍
ഇനി പറയുന്ന രണ്ട് കാര്യങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളാണ്. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് ഇന്ത്യയുടെ മറുപടിയെന്താണ്? ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതാണ് ഉത്തരം. എന്നാല്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ എണ്ണകമ്പനികള്‍ കുത്തനെ കുറച്ചു. ഇന്ത്യ ഔദ്യോഗികമായി മറുപടി പറഞ്ഞില്ലെങ്കിലും അമേരിക്കയുടെ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒരു കാര്യം പറയുന്നു. റഷ്യയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടോ എന്ന് സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെ നിരീക്ഷിക്കും. ഇറക്കുമതി പുനരാരംഭിച്ചാല്‍ അധിക തീരുവ വീണ്ടും ചുമത്തുന്നത് അമേരിക്ക പരിഗണിക്കും. കൂടുതല്‍ നടപടികളുമുണ്ടാകും.
തീര്‍ന്നില്ല, അമേരിക്കയുമായി മറ്റേതെങ്കിലും രാജ്യങ്ങളുടെ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടായാല്‍ അത് ഇന്ത്യയേയും ബാധിക്കുമെന്നാണ് ആശങ്ക. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് അമേരിക്ക പകരം ചുങ്കം ചുമത്തിയാല്‍ ഇന്ത്യയും സമാനമായ നടപടികളിലേക്ക് കടക്കേണ്ടിവരും. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തില്‍ നിയന്ത്രണങ്ങളുമുണ്ടാകാം. ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്വതന്ത്രനിലപാടിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാര്യമായി ഇത് വ്യാഖ്യാനിക്കപ്പെടാം.



