വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ൽ എംഎസ്എംഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മിൽ 146 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭകർക്ക് 81 കോടിയിലധികം രൂപയുടെ വ്യാപാരക്കരാറുകൾ ലഭിച്ചു. കരാറുകളുടെ ഭാഗമായി 12 വ്യാപാര ഓർഡറുകളും ലഭിച്ചു. ഓർഡറുകളുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകൾ ഉടൻ ആരംഭിക്കും.
മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നു ‘ട്രേഡക്സ് കേരള 2026’ കേരളത്തിലെ സംരംഭകരെ അന്താരാഷ്ട്ര കമ്പനികയുമായി ബന്ധിപ്പിക്കുന്ന സ്ഥിരം വേദിയായി മാറ്റുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐഎഎസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വിപുലമായി അന്താരാഷ്ട്ര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“വിദേശ വിപണികളിലേക്ക് പോകാൻ കാത്തിരിക്കുന്നതിനുപകരം, അന്താരാഷ്ട്ര കമ്പനികളെ നേരിട്ട് കേരളത്തിലെ സംരംഭകർക്ക് മുന്നിലെത്തിക്കുന്ന വേദിയാണിത് ട്രേഡക്സ് കേരള 2026. ഈ ഉദ്യമം കൂടുതൽ ശക്തിപ്പെടുത്താൻ കേരളത്തിന്റെ വളർന്നുവരുന്ന വ്യാവസായിക ആവാസവ്യവസ്ഥയായ ‘കേരള ബ്രാൻഡ്’ സഹായിക്കും. ‘കേരള ബ്രാൻഡ്’ മുഖേന സംസ്ഥാനത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും അടിസ്ഥാനമാക്കിയതാണെന്ന് ഉറപ്പുനൽകുന്നു.
കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റ് ബുധനാഴ്ച സമാപിച്ചു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് പരിപാടി സംഘടിപ്പിച്ചത്.
ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 31 അന്താരാഷ്ട്ര ബയേഴ്സും സംസ്ഥാനത്തെ ഒമ്പത് പ്രധാന മേഖലകളിൽ നിന്നുള്ള 400-ലധികം എംഎസ്എംഇകളും മീറ്റിൽ പങ്കെടുത്തു.
കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്.; എഫ്ഐഇഒ ജോയിന്റ് ഡയറക്ടർ ജനറൽ ഉണ്ണികൃഷ്ണൻ കെ.; കൊച്ചി കസ്റ്റംസ് ഹൗസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ്; റാംപ് പ്രോഗ്രാം എസ്പിഐയു സംസ്ഥാന മേധാവി ആനന്ദ് ശർമ്മ; വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പ്രേംരാജ് പി. എന്നിവരും പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു.



