മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സംഗീതമൊരുക്കുകയും ചെയ്യുന്ന സുഷിന്‍ ശ്യാമാണ് ‘പേട്രിയറ്റി’ന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം സുഷിന്റെ യൂട്യൂബ് ചാനലിലൂടെ മാർച്ച് 12ന് റിലീസ് ചെയ്യും. ‘കാറ്റു തൊട്ടപ്പോൾ’ എന്ന പ്രണയഗാനമാണ് ആദ്യം പുറത്തിറങ്ങുന്നത്. കപിൽ കപിലനും സായ് പ്രഭയും ചേർന്നാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ‘പേട്രിയറ്റ്’ നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ വില്ലനായാണ് എത്തുന്നതെന്ന് അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – വിഷ്ണു സുഗതന്‍.
വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് ‘പേട്രിയറ്റ്’ ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ‘പേട്രിയറ്റി’നാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.



