അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്.
രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ ഇറാനും അംഗീകരിച്ചാൽ ഊർജ്ജ വിതരണം പൂർണതോതിൽ ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.
അതേസമയം, രാജ്യത്തുണ്ടായ ഊർജ്ജ പ്രതിസന്ധിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തും.സംഘർഷത്തെ തുടർന്ന് മുമ്പൊരിക്കലും നേരിടാത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും, എന്നാൽ പ്രതിസന്ധി സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും കഴിഞ്ഞദിവസം ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രസ്താവനകൾക്കപ്പുറം ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ല് ഇന്ന് കേന്ദ്രമന്ത്രി ഡോ.വിരേന്ദ്രകുമാർ ലോക്സഭയിൽ അവതരിപ്പിക്കും. 2019 ലെ നിയമത്തെ ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു.



