ലീഡ്സിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മുന്നോട്ടുവെച്ച 371 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി നാലാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഒരു ദിവസം മാത്രം കളി ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 350 റൺസ് കൂടി കണ്ടെത്തേണ്ടതുണ്ട്. 90 ഓവറുകളും 10 വിക്കറ്റും കയ്യിലിരിക്കെ മത്സരം അനായാസം ചേസ് ചെയ്യാനുള്ള ശ്രമത്തിലാകും ഇംഗ്ലീഷ് പട ഇന്ന് പാഡ് കെട്ടിയിറങ്ങുക. ഓപ്പണർമാരായ സാക് ക്രൗളി (12), ബെൻ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്.
അതേസമയം, മറുവശത്ത് ജസ്പ്രീത് ബുമ്രയുടെ മാരക സ്പെല്ലുകളിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. ആദ്യ ഇന്നിങ്സിൽ ബുമ്ര അഞ്ച് വിക്കറ്റെടുത്തിരുന്നു. പ്രസിദ്ധ് കൃഷ്ണ മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്ത് ഉറച്ച പിന്തുണയേകിയിരുന്നു.നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സാണ് ഇന്ത്യ നേടിയത്. രാഹുലിൻ്റേയും റിഷഭ് പന്തിൻ്റേയും സെഞ്ച്വറി മികവിലാണ് 364 റണ്‍സ് നേട്ടമുണ്ടായത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സിൻ്റെ ലീഡാണ് ഇന്ത്യ നേടിയിരുന്നത്.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ മലയാളി താരം കരുൺ നായർക്ക് കാര്യമായൊന്നും സംഭാവന ചെയ്യാനായിട്ടില്ല. ആദ്യ ഇന്നിങ്സിൽ ഡക്കിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 20 റൺസെടുത്താണ് മടങ്ങിയത്.അതേസമയം, രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ റിഷഭ് പന്തിൻ്റെ (118) റെക്കോർഡ് പ്രകടനത്തിനൊപ്പം, കെ.എൽ. രാഹുലിൻ്റെ (137) ക്ലാസിക് ഇന്നിങ്സും കൂടി ചേർന്നപ്പോൾ ഇന്ത്യക്ക് മികച്ച സ്കോറിലേക്ക് കുതിക്കാനായി.