അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. അവൾക്കൊപ്പം ക്യാംപെയിനിൽ വിഎസ് അച്യുതാനന്ദൻ പങ്കെടുത്തതിൻ്റെ ചിത്രമാണ് ഡബ്യുസിസി പങ്കുവെച്ചത്. വിഎസിന് വിട എന്ന കുറിപ്പോടെയാണ് ഡബ്യുസിസി ചിത്രം പങ്കുവെച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി തേടി മാനവീയം വീഥിയിൽ നടത്തിയ പരിപാടിയിലായിരുന്നു വിഎസ് പങ്കെടുത്തത്.
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരനും ഫേസ്ബുക്കിൽ വിഎസിന് ആദരാഞ്ജലികളർപ്പിച്ച് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നീതി ലഭിക്കും വരെ അവൾക്കൊപ്പം എന്ന നിലപാടായിരുന്നു വിഎസിൻ്റേതെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സൂര്യനെല്ലിക്കേസ്, ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ്, കവിയൂർ, കിളിരൂർ കേസുകളിലൊക്കെ ആ നിശ്ചയദാർഢ്യം പൊരുതുന്ന സ്ത്രീകൾ തിരിച്ചറിഞ്ഞതാണെന്നും ദീദി ദാമോദരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നീതി തേടി തെരുവിലിറങ്ങുന്ന പെൺപോരാട്ടങ്ങൾക്കൊപ്പം വരുംവരായ്കകൾ നോക്കാതെ നിൽക്കാൻ തയ്യാറുള്ള , പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ – അതാണ് വി.എസ്സ് . അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല.
2017 ൽ സിനിമയിലെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ അനാരോഗ്യം മറന്നും “അവൾക്കൊപ്പം” എന്ന പോരാട്ടത്തിൽ വി.എസ്സ് ഞങ്ങൾക്കൊപ്പം നിന്നു. കറകളഞ്ഞ നിലപാടായിരുന്നു : “ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും,സിനിമാ പ്രവർത്തകരും വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത് . പക്ഷേ ഞാൻ നിലകൊള്ളുന്നത് ഇരയ്ക്കോപ്പം തന്നെയായിരിക്കും നീതി ലഭിക്കും വരെ അവൾക്കൊപ്പമാണ് ഞാൻ”
സൂര്യനെല്ലിക്കേസിൽ , ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ്സിൽ , കവിയൂർ, കിളിരൂർ കേസിൽ ഒക്കെ ആ നിശ്ചയദാർഢ്യം പൊരുതുന്ന സ്ത്രീകൾ തിരിച്ചറിഞ്ഞതാണ് . മുന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞിൽ ഉണർന്ന പൊമ്പിളൈ ഒരുമൈ തെരുവിലേക്കിറങ്ങി നിന്ന രാത്രിയിൽ വി.എസ്സിൻ്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്സുമാർ വേതനനീതിക്കായി പൊരിവെയിലിൽ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിൻ്റെ ഹൃസ്വദൃഷ്ടികൾ വക വയ്ക്കാതെ ഒപ്പം നിൽക്കാൻ വി.എസ്സുണ്ടായിരുന്നു .
ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്.
തോൽവിയുടെ നെല്ലിപ്പടിയിൽ നിൽക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടർചലനമായത് കൊണ്ടാണ് . ജീവിയ്ക്കുവാനും പിടിച്ചു നിൽക്കാനുമുള്ള പ്രചോദനമായിരുന്നു അതെന്നും .
ലാൽസലാം സഖാവേ