നാടിന്റെ അടിസ്ഥാന സൗകര്യ പുരോഗതിയിലും ജീവിത നിലവാര ഉയർച്ചയിലും പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആർ കേളു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘പ്രവാസി സമ്മിറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയർന്നുവന്നതിൽ പ്രവാസി മലയാളികൾ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നാടിനെ ചേർത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും മുന്നേറ്റത്തിൽ എക്കാലവും കൂടെ നിന്ന പ്രവാസി മലയാളികൾക്കായി ഒരുക്കിയ സമ്മിറ്റിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ സി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഒ കെ എം അബ്ദുറഹ്‌മാന്‍, സി പി ഉബൈദുല്ല സഖാഫി സെഷനുകൾക്ക് നേതൃത്വം നൽകി.
12 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി നേതാക്കളും സന്നദ്ധ പ്രവർത്തകരും മർകസ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സമ്മിറ്റിൽ സംബന്ധിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ ദാരിമി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, സുബൈർ സഖാഫി കോട്ടയം, ഉമർ ഹാജി ഒമാൻ, സൈനുദ്ദീന്‍ സഖാഫി നടമ്മല്‍ പൊയില്‍, അബ്ദു റസാഖ് മുസ്‌ലിയാർ പറവണ്ണ, അബ്ദുല്‍ അസീസ് സഖാഫി കൂനൂൾമാട്, അബ്ദുല്‍ റശീദ് സഖാഫി മുക്കം, അബ്ദുല്‍ ഹകീം ദാരിമി അത്തോളി, അസീസ് സഖാഫി പാലോളി, ഫൈസല്‍ ബുഖാരി വാഴയൂർ സംസാരിച്ചു. വ്യക്തിത്വ വികസനം, ആത്മപാഠം, ആരോഗ്യവിചാരം, നോർക്ക സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് സമ്മിറ്റിൽ നടന്നത്.