അര്‍ജന്‍റീന ടീമിൻ്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ എംപി. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ ജിസിഡിഎയോട് ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അര്‍ജന്‍റീന ടീം വരുന്നതിൻ്റെ ഭാഗമായി നടന്ന ചർച്ചകളെപ്പറ്റിയും, കരാറുകളെപ്പറ്റിയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊതുസമൂഹത്തിന് അറിയാൻ അവകാശമുണ്ട്. സ്റ്റേഡിയം അനിശ്ചിത്വത്തിലാകാൻ പോകുകയാണ്. ഈ അവസരത്തിൽ ഇനിയുള്ള ലീഗ് മത്സരങ്ങൾ എങ്ങനെ നടക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ജിസിഡിഎ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.
ആരുടെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിലെ കരാറുപണികൾ നടക്കുന്നതെന്ന് വ്യക്തമാക്കണം. നവീകരണത്തിൽ ചില സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട്. ഇത് കായിക മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണോ എന്ന് പൊതുസമൂഹത്തോട് പറയണം. കേരളത്തിലെ ആദ്യത്തെ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ ഭാവി അവതാളത്തിലായി. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിൻ്റെയും മത്സരത്തിൻ്റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ നടത്തിവരുന്ന നവീകരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്താണെന്ന് അറിയിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ ഗ്രേറ്റര്‍ കൊച്ചിൻ ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന് കത്തും നൽകിയിരുന്നു. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നുമാണ് കത്തിലെ ആവശ്യം. നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണെന്നും ഭാവിയിലെ കായിക, സാംസ്കാരിക പരിപാടികള്‍ക്ക് നവീകരണം ഗുണം ചെയ്യുമോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.



