യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച ‘ഭദ്രാസന ദിനം’ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു. ഭദ്രാസനത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ദൈവത്തിന് നന്ദി പറയുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കായി കരുത്തുരാർജ്ജിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചത്.
ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളിൽ ‘പുൾപിറ്റ് എക്സ്ചേഞ്ച്’ നടന്നു. വികാരിമാർ മറ്റു ഇടവകകളിൽ പോയി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്.
ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണിൽ നിന്നുള്ള വികാരി റവ സോനു സ്കറിയാ വര്ഗീസ് കാർമികത്വം വഹിച്ചു , ജെഫ് തോമസ് , ഫിൽ മാത്യു,രാജു വര്ഗീസ് ,സജി ജോർജ്,ജയാ ജോർജ് എന്നിവർ സഹ കാര്മീകരായിരുന്നു
ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിൽ, ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച പൂർവ്വികരെ നന്ദിയോടെ സ്മരിച്ചു.
“ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. വൈദികരും അല്മായരും സംഘടനകളും മിഷൻ സംരംഭങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത് വഴി കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കും,” എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.
ഭദ്രാസന പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഓരോ ഇടവകകളിലും പ്രത്യേക സ്തോത്രകാഴ്ചയും വ്യക്തിഗത സംഭാവനകളും ശേഖരിച്ചു. സഭയുടെ വിവിധ മിഷൻ പ്രോജക്റ്റുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക വിനിയോഗിക്കും. ശേഖരിച്ച തുക എത്രയും വേഗം ഭദ്രാസന ഓഫീസിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.
നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാർത്തോമ്മാ വിശ്വാസികളുടെ ഐക്യവും സഭയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ഭദ്രാസന ദിനാചരണം.



