പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ വ്യാഴാഴ്ച മുതൽ പുനഃരാരംഭിച്ചു. പ്രാദേശിക സ്ഥിതിയും പ്രതികൂല സാഹചര്യങ്ങളും നിരീക്ഷിച്ച ശേഷം സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തി വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
സംഘർഷങ്ങളെ തുടർന്ന് മാർച്ച് 12 മുതലാണ് ഇന്ത്യ റിയാദ് വ്യോമപാത വഴി വിമാന സർവീസുകൾ നിർത്തി വെച്ചത്. സൗദി അറേബ്യയിലേക്ക് ജോലിക്കും മറ്റുമായി പോകുന്ന യാത്രക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കി. നിയന്ത്രണങ്ങൾ എടുത്ത് മാറ്റാനുള്ള തീരുമാനം യാത്രക്കാർക്ക് ആശ്വാസമാകും.
ആദ്യ ദിവസം മുംബൈയിൽ നിന്നാണ് റിയാദിലേക്ക് സർവീസ് നടന്നത്. എയർ ഇന്ത്യ, ഇൻഡിഗോ കമ്പനികളാണ് സർവീസ് നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് റിയാദിലേക്കും സർവീസ് ആരംഭിക്കുന്നുണ്ട്. സുഗമമായ യാത്രാ ഉറപ്പ് വരുത്തുന്നതിനുള്ള ഏകോപന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കമ്പനികൾ അമിത ടിക്കറ്റ് നിരക്ക് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.




