തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. നാളെ പത്രികകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസർ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് ഈ മാസം 10 മുതൽ നിലവിലുണ്ട്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ്. 3,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും, നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക. ഡിസംബർ 13ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക.



